2022, ജൂൺ 30, വ്യാഴാഴ്‌ച

ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ

മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക്ക് ശേഷം അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയോടും , പരിശുദ്ധ പിതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറേലി തിരുമേനിയോടും സഹകാർമികർ ആയിരുന്ന അഭിവന്ദ്യ പിതാക്കന്മാരോടുമൊപ്പം.(30-06-2022)

2021, നവംബർ 30, ചൊവ്വാഴ്ച

എം.സി. വൈ. എം അടൂർ വൈദിക ജില്ല സുവർണ ജൂബിലി സമാപനം


മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് നടത്തപെട്ടു. ജില്ലാ പ്രസിഡണ്ട് റ്റോജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൻറ്റെ ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറാൾ വെരി. റവ.ഡോ. വർക്കി ആറ്റുപ്പുറത്ത് നിർവഹിച്ചു. ജില്ലാ ഡയറക്ടർ റെവ. ഫാ. വർഗീസ് കിഴക്കേക്കര  ആമുഖ സന്ദേശം നൽകി.

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ അരുൺ ഏറത്ത്‌ അച്ചൻ മുഖ്യസന്ദേശം നൽകി. അടൂർ വൈദിക ജില്ല വികാരി ഫാ തോമസ് പൂവണ്ണാൽ, എം സി വൈ എം മേജർ അതിഭദ്രാസന ആനിമേറ്റർ സിസ്റ്റർ ദിവ്യ ജോസ് ഡി.എം, എം.സി.വൈ.എം അടൂർ വൈദിക ജില്ലയുടെ പ്രധമ ജനറൽ സെക്രട്ടറി ജോസഫ് സാർ (എസ്.എച്ച്,എം ജോസഫ് ) എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ആനിമേറ്റർ സിസ്റ്റർ ആഗ്നെറ്റ് മേരി ഡി എം, ജില്ല സെക്രട്ടറി ജോമി ജോൺസൺ, എം സി വൈ എം മേജർ അതിഭദ്രാസന കെ.സി. വൈ.എം സെനറ്റ്  ജോജു ജോൺ, ജില്ലാ വൈസ് പ്രസിഡണ്ട് ജെയ്സൺ, സഞ്ചു സാനു, ട്രെഷറാർ ബ്ലെസി ബോബൻ, ജില്ലാ സൈറ്റ് ആൻസി മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീമതി റിറ്റി തോമസ് (Asst/ Prof. Department of Psychology, Mater Dei CMI College, Enathu) "Awake; A Rejuvenating Session For Youth" എന്ന വിഷയത്തിൽ  യുവജനങ്ങൾക്ക്  ക്ലാസ്സ്‌ എടുത്തു. 


Photo Gallery



2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പുസ്തക പ്രകാശനം

അടൂർ തിരുഹൃദയദേവാലയത്തിലെ അംഗമായ ഡോ.ദീപാ മേരി ജോസഫ് എഴുതിയ ഭാഷാശാസ്ത്രഗ്രന്ഥത്തിൻറ്റെ പ്രകാശനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കബർ ചാപ്പലിൽ വെച്ചു നടന്നു. 

ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ചരമ വാർഷിക ശുശ്രൂഷകൾക്കു ശേഷം നടന്ന ചടങ്ങിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാബാവ പുസ്തകം പ്രകാശനം ചെയ്തു. 


മലങ്കരസഭയിലെ അഭിവന്ദ്യ പിതാക്കന്മാർ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്ഡോ. സാമുവേൽ മാർ ഐറേനിയോസ്ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. വർക്കി ആറ്റുപുറം, റവ. ഫാ. ജോൺ പടിപ്പുരക്കൽ, റവ. ഫാ. ഗീവർഗീസ് നെടിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. അഞ്ചൽ സെൻറ്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ പുതുവേലിൽ പുസ്തകം ഏറ്റുവാങ്ങി.

നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും’ എന്നതാണ് പുസ്തകത്തിൻറ്റെ തലക്കെട്ട്. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.



ദീപാ മേരി ജോസഫ് നമ്മുടെ ഇടവകയിലെ തിരുഹൃദയഭവൻ എസ്.എച്ച്.എം ജോസഫിൻറ്റേയും ത്രേസ്യാമ്മ ടീച്ചറുടെയും മകളും അഞ്ചൽ സെൻറ്റ് ജോൺസ് കോളേജിലെ അദ്ധ്യാപികയുമാണ്. 

ദീപാ മേരി ജോസഫിന് തിരുഹൃദയ ഇടവകയുടെ ആശംസകളും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു.












2020, ജൂൺ 3, ബുധനാഴ്‌ച

തിരുഹൃദയ വണക്കമാസം

 

ജൂൺ മാസം 1 മുതൽ 30 വരെ സഭയിൽ തിരുഹൃദയ വണക്കമാസമായി ആചരിക്കുകയാണല്ലോ. കോവിഡ് മൂലം ദേവാലയത്തിൽ ഒരുമിച്ചു ചേരാൻ കഴിയുന്നില്ലെങ്കിലും തിരുഹൃദയത്തോടുള്ള തിരുഹൃദയ ദേവാലയാംഗങ്ങളുടെ സമർപ്പണത്തിൻറ്റെ സൂചനയായി, വീടുകളിൽ സാധാരണ പ്രാർത്ഥനയോടൊപ്പം തിരുഹൃദയ ജപമാലകൂടി ചൊല്ലുന്നത് അനുഗ്രഹകരമായിരിക്കും.

ജൂൺ 21 ഞായറാഴ്ച്ച തിരുഹൃദയപ്പെരുന്നാൾ ആഘോഷിക്കുന്നതിനും നാം നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ. സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി തിരുന്നാൾ ആഘോഷിക്കുന്നതു സംബന്ധമായി പിന്നീട് അറിയിപ്പ് നൽകുന്നതുമാണ്.

ഏവർക്കും തിരുഹൃദയത്തിൻറ്റെ അനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു… പ്രാർത്ഥിക്കുന്നു.

Rev. Fr. Thomas Poovannal
വികാരി
തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളി
അടൂർ

Date: 03-Jun-2020

2020, ജനുവരി 20, തിങ്കളാഴ്‌ച

വന്ദ്യനായ സഖറിയാസ് നെടിയകാലായിലച്ചൻ


·         S.H.M ജോസഫ്


പ്രാരംഭകാലം മുതൽ പാരമ്പര്യങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഒപ്പം സഞ്ചരിച്ചിരുന്ന അടൂർ ഇടവകയെ വ്യതിരിക്തമായ ഒരു ശൈലിക്കൊപ്പം നയിച്ച വിപ്ലവതുടക്കമായിരുന്നു സഖറിയാസ് നെടിയകാലായിലച്ചൻ (രാജനച്ചൻ).


1989
അദ്ദേഹം അടൂർ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. കപ്പൂച്ചിൻ സന്യാസിയായിരുന്ന ഓണേറിയസച്ചൻ സ്ഥലം മാറിയതിനെത്തുടർന്നാണ് രാജനച്ചൻ അടൂരിലേക്കു വന്നത്. ഇടവകപ്രവർത്തനങ്ങൾ ആല്മമീയപ്രവർത്തനങ്ങളിൽ മാത്രം അധിഷ്ഠിതമായിരിക്കണമെന്നു ശഠിച്ചിരുന്ന ഇടവകക്കാരെ സമൂഹകൂട്ടായ്മ വളർത്തുന്ന തരത്തിൽ പെരുന്നാളുകളും ആഘോഷങ്ങളും കൂടി ഉൾക്കൊള്ളണമെന്നു പ്രേരിപ്പിച്ചത് രാജനച്ചനാണ്. ഹോളി ഏൻജൽസ് സ്‌കൂളിൻറ്റെ പടിഞ്ഞാറെ ബ്ലോക്കിൻറ്റെ നിർമ്മാണത്തിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.
സൺഡേസ്‌കൂളും യുവജനപ്രസ്ഥാനവുമൊക്കെ മികച്ച നിലവാരത്തിലെത്തിക്കാൻ അച്ചൻ ശ്രദ്ധ പുലർത്തി.

ഇടവകയിലെ സൺ‌ഡേസ്‌കൂൾ ഹെഡ് മാസ്റ്ററും സൺ‌ഡേ സ്‌കൂൾ ജില്ലാ ചുമതലക്കാരനും ആയിരുന്നതിനാൽ അച്ചനോടൊപ്പം കാര്യങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ എനിക്കിടയായിട്ടുണ്ട്.

നെടിയകാലായിലച്ചൻറ്റെ മഹത്വം അടൂരിലെ പ്രവർത്തനങ്ങളുടെ പേരിൽ മാത്രമല്ലാ, അവിഭക്ത തിരുവനന്തപുരം അതിരൂപതയിലും പത്തനംതിട്ട രൂപതയിലുമായി 60 പള്ളികളിൽ അദ്ദേഹം വികാരിയായിരുന്നു. നമ്മുടെ പ്രദേശത്ത് അടൂരിനു പുറമെ പറക്കോട്, കൊടുമൺ, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, മൈലപ്രാ എന്നിവടങ്ങളിൽ അദ്ദേഹം വികാരിയായിരുന്നു. വൈദികനെന്നതിനു പുറമെ അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം അടൂർ പി.വി.എൽ.പി.എസ്, കൊടുമൺ സെൻറ്റ് പീറ്റേഴ്സ് യു.പി എന്നു തുടങ്ങി വിവിധ സ്‌കൂളുകളിൽ അധ്യാപകനും പ്രധാനാധ്യാപകനും ആയിരുന്നു. അധ്യാപന രംഗത്തെ പരിചയം പത്തനംതിട്ട രൂപതയിലെ മികച്ച സ്‌കൂൾ കറസ്പോണ്ടൻറ്റാകാൻ അദ്ദേഹത്തിനു സഹായമായി.

നെടിയകാലായിലച്ചൻറ്റെ ജന്മദേശം പത്തനംതിട്ട ജില്ലയിൽ കിടങ്ങന്നൂരിനടുത്ത മെഴുവേലിയാണ്. 1953 നെടിയകാലായിൽ തോമസ് ചെറിയാൻറ്റേയും ശോശാമ്മയുടെയും മകനായി ജനിച്ചു. ഇടവക മെഴുവേലി വെസ്റ്റ് മലങ്കരകത്തോലിക്കാപ്പള്ളി. പത്താം ക്‌ളാസ്സ് പാസ്സായ ശേഷം പട്ടം സെൻറ്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു. മംഗലാപുരം സെൻറ്റ് ജോസഫ് മേജർ സെമിനാരിയിലായിരുന്നു തുടർപഠനം. 1979 ഏപ്രിൽ 4 നു വൈദികനായി.

ഏതു സ്ഥലത്തും രംഗത്തും അക്ഷീണം പ്രയത്നിച്ച രാജനച്ചൻ കഴിഞ്ഞ രണ്ടു വർഷത്തോളം രോഗങ്ങളുമായി സഹവർത്തിത്വത്തിലായിരുന്നു. ക്ലേശങ്ങളെ തുറന്ന ചിരിയോടെ സ്വാഗതം ചെയ്തിരുന്ന രാജനച്ചൻ ക്ലേശങ്ങളില്ലാത്ത രാജ്യത്തേക്കു കടന്നുപോയിരിക്കുന്നു.

നമ്മുക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാംനിത്യശാന്തി നേരാം.

2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന് തിരുഹൃദയപ്പള്ളിയുടെ അശ്രുപൂജ


·         മാത്യൂസ് ജേക്കബ് പടിപ്പുരയിൽ

1983 മുതൽ 1988 വരെ അടൂർ തിരുഹൃദയപ്പള്ളി വികാരിയും അടൂർ വൈദികജില്ലാ വികാരിയുമായിരുന്ന മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന്റെ ദേഹവിയോഗത്തിൽ അടൂർ തിരുഹൃദയപ്പള്ളിയംഗങ്ങൾ അനുശോചനം അർപ്പിക്കുന്നു, വന്ദ്യ റമ്പാച്ചന്റെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുന്നു.

അന്നത്തെ
മാത്യു തുരുത്തിയിലച്ചനെക്കുറിച്ച് ജ്വലിക്കുന്ന ഓർമ്മകളാണ് പഴയ തലമുറയിലെ അടൂർ ഇടവകാംഗങ്ങൾക്കുള്ളത്. അടൂരിലെ മൂന്നാമത്തെ ദേവാലയം നിർമ്മിച്ചതും കൂദാശ ചെയ്തതും അച്ചൻറ്റെ നേതൃത്വത്തിലായിരുന്നു. ട്രാൻസ്ഫർ ഉടനെയുണ്ടാകുമെന്നും പോകുന്നതിനു മുൻപ് പള്ളിപണിയുടെ കണക്ക് അവതരിപ്പിച്ചു പാസ്സാക്കിയിട്ടു പോകണമെന്നുള്ള തീവ്രമായ ആഗ്രഹം അച്ചന് 1987 ത്തന്നെയുണ്ടായിരുന്നു. പള്ളിപണി കഴിഞ്ഞിട്ടും കണക്കു അവതരിപ്പിച്ചു പാസ്സാക്കുന്നതിൽ വന്ന താമസം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. പക്ഷെ, അന്നത്തെ ട്രസ്റ്റിയുടെ പക്കൽനിന്നും കണക്കുകൾ എങ്ങിനെയോ നഷ്ടമായി. ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായമില്ലാതെ നടത്തിയ കണക്കെഴുത്തിൽ കണക്കുബുക്ക് നഷ്ട്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടുവെന്നു തന്നെയായിരുന്നു അർത്ഥം. വലിയ സ്ഫോടനാല്മകമായ അന്തരീക്ഷത്തിലായിരുന്നു പൊതുയോഗം നടന്നത്. യാതൊരു മുഖവുരയുമില്ലാതെ അച്ചൻ പൊതുയോഗത്തിൽ പറഞ്ഞു- “കണക്കുകൾ ട്രസ്റ്റിയുടെ പക്കൽനിന്നും നഷ്ടപ്പെട്ടു. പക്ഷെ നിങ്ങൾ ഓരോരുത്തരും എത്ര തന്നു എന്ന കണക്ക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എങ്ങിനെ ചെലവാക്കിയെന്ന കണക്ക് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഞാനാണ് പണികളൊക്കെ നേരിട്ട് ചെയ്യിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എത്ര വരവുണ്ടോ അത്രയും ചെലവായിയെന്നു ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ കണക്ക് പാസാക്കണം.”
ജനം കുറേസമയം സ്തബ്ദരായി നിശബ്ദരായി ഇരുന്നുപോയി. ആർക്കും അച്ചനെ വേദനിപ്പിക്കുവാനുള്ള മനസ്സില്ലായിരുന്നു. ഒറ്റക്കാരണം കൊണ്ടുതന്നെ, കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കണക്കുകൾ പൊതുയോഗം ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ പാസ്സാക്കി. ട്രസ്റ്റിയുടെ കണക്കുപുസ്തകത്തേക്കാൾ ആധികാരികതയും വിശ്വാസ്യതയും അടൂർ പള്ളിക്കാരെസംബന്ധിച്ചിടത്തോളം മാത്യു തുരുത്തിയിലച്ചൻറ്റെ വാക്കുകൾക്കുണ്ടായിരുന്നു.
ഞാൻ വിദേശത്തുനിന്നും അവധിക്കു വരുമ്പോളൊക്കെ അന്ന് അച്ചൻ സേവനം ചെയ്തുകൊണ്ടിരുന്ന പള്ളികളിൽ പോയി അച്ചനെ കാണുവാൻ എൻറ്റെ പിതാവ് എന്നെ പ്രേരിപ്പിക്കുമായിരുന്നു. ചെന്നപ്പോളൊക്കെ തൻറ്റെ ആഥിത്യ മര്യാദകൊണ്ട് അദ്ദേഹം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അച്ചന്റെയടുത്തു ചെല്ലുമ്പോൾതന്നെ അദ്ദേഹത്തിനു ചുറ്റും ഒരു വിശുദ്ധ പ്രഭാവലയം ഉണ്ടെന്നുള്ളത് മനസ്സിലാക്കാനും അനുഭവിക്കാനും സാധിക്കുമായിരുന്നു. മിതഭാഷിയായിരുന്ന അദ്ദേഹം നിശബ്ദത ആഘോഷിച്ചിരുന്ന സ്വഭാവക്കാരനായിരുന്നു. അര മണിക്കൂർ ഒന്നിച്ചിരുന്നാൽ സാധാരണ കുശലാന്വേഷണങ്ങൾക്കു ശേഷം കഷ്ടിച്ചു മൂന്നോ നാലോ വാചകങ്ങൾ മാത്രം. ബാക്കി സമയമെല്ലാം മൗനംനിശബ്ദത. പക്ഷെ, വളരെ വാചാലമായ നിശ്ശബ്ദതയായിരുന്നു. നിമിഷങ്ങൾ ഒത്തിരി കാര്യങ്ങൾ സംസാരിച്ച, ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കിയ പ്രതീതി ഉളവാക്കുമായിരുന്നു. എന്നാൽ പോകട്ടേയച്ചോയെന്നു യാത്ര പറഞ്ഞിറങ്ങാൻ ശ്രമിച്ചാലും വീണ്ടും പിടിച്ചിരുത്തും. കുറെ നിമിഷങ്ങൾകൂടി കണ്ണുകളിൽ നോക്കി പുഞ്ചിരിയോടു കൂടി ഇരുന്നിട്ടുള്ള തേജസ്സുറ്റ മുഖം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. സത്യത്തിൽ ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധനെന്ന് ഞങ്ങളൊക്കെ കണക്കാക്കിയിരുന്ന താപസ ശ്രേഷ്ഠനായിരുന്നു തുരുത്തിയിലച്ചൻ.
വന്ദ്യ റമ്പച്ചാഎല്ലാ കരുതലുകൾക്കും നന്ദിഎല്ലാ പ്രാർത്ഥനകൾക്കും നന്ദിസ്നേഹത്തിന്റെയും ഓർമ്മകളുടെയും മുൻപിൽ ഞങ്ങൾ നമ്രശിരസ്കരാകുന്നുപ്രണാമം!
മാത്യു തുരുത്തിയിലച്ചന് 1988  ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പ്

(മാത്യു തുരുത്തിയിലച്ചന് 1988 ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പിന്റെ ചിത്രം മൺമറഞ്ഞുപോയ നെടുമ്പാലയിൽ അമ്മച്ചിയേയും കോയിക്കവടക്കേൽ അമ്മച്ചിയേയും കോട്ടാലേത്ത് അമ്മച്ചിയേയും തോപ്പിൽ മറിയാമ്മാമ്മയെയും മണ്ണിക്കരോട്ട് ലില്ലിക്കുട്ടിയമ്മാമ്മയെയും ഒക്കെ ഒന്നുകൂടി കാണാൻ അവസരം ഒരുക്കുന്നു. അന്നത്തെ ഇളം തലമുറക്കാരായ നെല്ലിമൂട്ടിൽ മേരി ജോർജിനെയും കുറ്റിയിൽ സൂസമ്മാമ്മയെയും, പുത്തൻപുരയിൽ പൊന്നമ്മാമ്മയെയും ഒക്കെ അന്നത്തെ അവസ്ഥയിൽ കാണാനുള്ള അവസരവും ഓർമ്മച്ചെപ്പ് തുറക്കുന്ന അപൂർവ്വ ചിത്രം നമുക്ക് സമ്മാനിക്കുന്നു.)

ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ

മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക...