മലങ്കര കത്തോലിക്കാ സഭയുടെ അടൂരിലെ അജപാലനദൗത്യം ഏറ്റെടുത്തു നെടിയത്തച്ചൻ (റവ. ഫാദർ ഗീവർഗ്ഗീസ് നെടിയത്ത്) 2013 മാർച്ചിൽ അടൂരിലെത്തിയിട്ട് 6 വർഷം കടന്നു പോയിരിക്കുന്നു.
6 വർഷം മുൻപുള്ള ആ ദിനങ്ങളിലേക്കു അറിയാതെ മനസ്സ് ഊളിയിട്ടു പോകുന്നു. ഒരു വലിയനോമ്പ് കാലമായിരുന്നു. അച്ചൻ അടൂരിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിൻറ്റെ ശൈലിക്കിണങ്ങുന്ന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ഓശാന ഞായറാഴ്ചയുടെ തലേന്നുള്ള ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണി മുതൽ 6 മണി വരെ മറ്റ് പള്ളികളിൽനിന്നുമുള്ള 4 അച്ചന്മാരെക്കൂടി സംഘടിപ്പിച്ചു നടത്തിയ പൊതു കുമ്പസാരം അടൂരുകാർക്കു ആദ്യത്തെ അനുഭവമായി. എല്ലാവരും ഈ സമയത്തു കുമ്പസ്സാരിച്ചിരിക്കണമെന്നും അതിനുശേഷം ഉയിർപ്പിനു മുൻപ് കുമ്പസ്സാരം ഉണ്ടായിരിക്കുന്നതല്ലായെന്നും ഓശാനയ്ക്ക് മുൻപുള്ള ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം അനൗൺസ് ചെയ്തിരുന്നു. അതിനു ശേഷം ആറ് ഹാശാ ആഴ്ചകൾ കടന്നുപോയതും ഈ രീതിയിൽത്തന്നെയായിരുന്നു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും അച്ചടക്കവും വേണമെന്നുള്ള നിർബന്ധം അച്ചനുണ്ടായിരുന്നു.
അച്ചൻ വന്ന സമയത്തെ അടൂർ തിരുഹൃദയ ദേവാലയവും പരിസരവും അടൂരുകാർ പെട്ടെന്ന് മറന്നുപോവുമെന്നു കരുതുന്നില്ല. സത്യത്തിൽ നെടിയത്തച്ചനിൽക്കൂടി നമുക്ക് ലഭിച്ച നന്മകൾക്കു നാം കൃതഞ്ജതയുള്ളവരാകണമെങ്കിൽ അദ്ദേഹം വരുന്നതിനു മുൻപുള്ള അവസ്ഥയെക്കുറിച്ചു ഓർമ്മയുള്ളവരായിരിക്കണം. 2013 മാർച്ചിൽ ഉണ്ടായിരുന്ന സാഹചര്യങ്ങളെ ഒന്ന് ഓർത്തെടുക്കാം. അടൂർ സെൻട്രൽ മൈതാനത്തിന് തെക്കുവശത്തായി 80 വർഷം പഴക്കമുണ്ടായിരുന്ന രണ്ടുനില കെട്ടിടം. താഴത്തെ നിലയിൽ പലവിധമായ വ്യാപാര സ്ഥാപനങ്ങൾ. മുകളിൽ പഴയ പ്രവർത്തനം നിലച്ച ടൈപ്പ്‌റൈറ്റിംഗ് ഇൻസ്റ്റിറ്റ്യുട്ടും തയ്യൽക്കടകളും. കുറേക്കൂടി പടിഞ്ഞാറോട്ട് മാറി 60 വർഷം പഴക്കമുണ്ടായിരുന്ന കുരിശ്ശടി. കുരിശ്ശടിയുടെയും രണ്ടുനില കെട്ടിടത്തിൻറ്റെയും ഇടയ്ക്കുകൂടി ദേവാലയത്തിലേക്കുള്ള, ഇപ്പോഴത്തെ നിലവാരം അനുസരിച്ചു ഇടുങ്ങിയതെന്നു വിശേഷിപ്പിക്കാവുന്ന, പ്രവേശന കവാടം. കരിങ്കല്ല് പാകിയിരുന്ന ആ വഴി അകത്തോട്ടു കയറാൻ ആരംഭിക്കുമ്പോൾ മാത്രം കാണാവുന്ന തരത്തിൽ ഇരുനില കെട്ടിടത്തിൻറ്റെ മറവിൽ സ്ഥിതി ചെയ്തിരുന്ന പുരാതനമായ കരിങ്കൽക്കെട്ടോടുകൂടിയ മുഖപ്പുണ്ടായിരുന്ന തിരുഹൃദയ ദേവാലയം. ദേവാലയത്തിൻറ്റെ മദ്ബഹായുടെ പിറകിൽ കടകൾ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിൻറ്റെ ഭിത്തിയോടു തൊട്ടുടുത്തുവരെ നിലകൊണ്ടിരുന്ന പഴയ പി.വി.എൽ.പി.സ്‌കൂൾ കെട്ടിടം.
പുരാതനമായ ഒരു ദേവാലയത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നുവെങ്കിലും ഒരു ഇരുൾ മൂടിയ അവസ്ഥയായിരുന്നു ആ ഗേറ്റ് കടക്കുന്ന സമയത്തു അനുഭവവേദ്യമായിരുന്നത്. എന്നാൽ നെടിയത്തച്ചൻ വന്നതിനു ശേഷം നടന്ന സമഗ്രമായ മാറ്റങ്ങൾ അടൂർ സെൻട്രൽ മൈതാനത്തിൻറ്റെ തൊട്ടടുത്തുള്ള ആ ഭൂപ്രദേശത്തിന് ഒരു പുതിയ ദൃശ്യഭംഗി കൈവരിക്കുവാനിടയാക്കിയെന്ന സത്യം ആ സ്ഥലത്തു ഇപ്പോൾ വരുന്ന ആർക്കും പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണ്. ദേവാലയത്തെ മറച്ചിരുന്ന പഴയ ഇരുനിലക്കെട്ടിടം കിഴക്കേ അറ്റത്തെ രണ്ടു ചെറിയ കടമുറികളൊഴിച്ചു പൂർണ്ണമായും പൊളിച്ചുമാറ്റി. പഴയ ഇടുങ്ങിയ ഒറ്റ പ്രവേശനകവാടത്തിൻറ്റെ സ്ഥാനത്തു പുതിയ ഇരട്ട പ്രവേശനകവാടങ്ങൾ; അവയ്‌ക്കു നടുവിലായി പുതിയ കൽക്കുരിശ്ശടിയും കൽക്കൊടിമരവും. ഇവയെല്ലാം പണ്ട് നിലകൊണ്ടിരുന്നിടത്തുനിന്നും ആറ് മീറ്ററോളം അകത്തോട്ടു മാറ്റി നഗരവികസനത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുത്തുകൊണ്ടായിരുന്നുവെന്നതിനാൽ റോഡിനു വീതി കൂട്ടുവാനും തന്മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിനും വാഹനങ്ങൾക്ക് പഴയതിലും സുഗമമായി കടന്നുപോകന്നതിനും ആവശ്യത്തിലുമധികം സൗകര്യം ലഭ്യമായിരിക്കുന്നു. പഴയ ദേവാലയത്തിൻറ്റെ സ്ഥാനത്തു പൗരാണിക പ്രൗഢി ഒട്ടും നഴ്ട്ടപ്പെടാതെ അന്ത്യോക്യൻ ശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന പുതിയ ദേവാലയം വടക്കുനിന്നും വരുമ്പോൾ കെ.എസ്.അർ.ടി.സി ബസ് സ്റ്റേഷൻ കഴിയുമ്പോൾത്തന്നെ ദൃശ്യമാകുന്നു. പ്രവേശന കവാടത്തിലെത്തുമ്പോൾത്തന്നെ പള്ളിയുടെ മോണ്ടളവും മണിമേടയും ഗ്രോട്ടോയും പള്ളിമേടയും നിത്യാരാധന ചാപ്പലും ദൃശ്യമാകുന്നു. എല്ലാംകൊണ്ടും പ്രകാശപൂരിതമായ ഭക്തിനിർഭരമായ ദൈവികചൈതന്യം അനുഭവിച്ചറിയാവുന്ന ഒരു അന്തരീക്ഷം.
പഴയ ദേവാലയം പൊളിക്കുന്നതിനു ഏതാനും ദിവസം മുൻപ്
പള്ളിക്ക് തെക്കുവശത്തു പണ്ട് ഡി.എം കോൺവെൻറ്റ് ആയിരുന്നതും പിന്നീട് അച്ചന്മാർ താമസിച്ചിരുന്നതുമായ കെട്ടിടം (പള്ളിമേട/പ്രെസ്ബിറ്ററി) നെടിയത്തച്ചൻ വരുന്നതിനു ഒരു വർഷം മുൻപേ പൊളിച്ചു മാറ്റിയിരുന്നു. ഇവിടെ പി.വി.എൽ.പി. എസ്സിനുവേണ്ടി പുതിയ ഇരുനിലക്കെട്ടിടം പണികഴിപ്പിച്ചു 2015 മുതൽ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. പഴയ പി.വി.എൽ.പി സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റി ആ സ്ഥലത്തു ദേവാലയത്തിനുവേണ്ടി വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു. പുതിയ പി.വി.എൽ.പി.എസ്സിനു അഭിമുഖമായി പണി തീർത്തിരിക്കുന്ന പുതിയ പള്ളിമേട/പ്രെസ്ബിറ്ററി (മാർ ഇവാനിയോസ് ഭവൻ) വികാരിയച്ചന് താമസിക്കാനുള്ള ഇടം മാത്രമായിട്ടല്ല, മറിച്ചു അടൂർ വഴി കടന്നുപോകുന്ന സഭയിലെ പിതാക്കന്മാർക്കും അച്ചന്മാർക്കും ഉള്ള വിശ്രമകേന്ദ്രം കൂടിയാകത്തക്ക നിലയിൽ വിപുലമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും പണി കഴിപ്പിച്ചത് നെടിയത്തച്ചൻ 2013 ൽ അടൂരിലെത്തിയതിനു ശേഷം അദ്ദേഹത്തിൻറ്റെ നേതൃത്വത്തിലും നേരിട്ടുള്ള മേൽനോട്ടത്തിലുമാണ്.
പുതിയ ദേവാലയം
പുതിയ ദേവാലയം രാത്രിശോഭയിൽ
|
വളരെ വിസ്മയകരമായ ഒരു രൂപപരിണാമായിരുന്നു ഈ ഭൂപ്രദേശത്തു നടന്നത്. കല്ലും കട്ടയും അതുപോലെ ഉപയോഗശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട് അതിൻറ്റെ മുകളിൽ ഒരു ചുവന്ന പട്ടുതുണി വിരിച്ചിട്ടു മാന്ത്രികൻ തൻറ്റെ കയ്യിലുള്ള വടി അതിൻറ്റെ മുകളിൽക്കൂടി രണ്ടുമൂന്നു തവണ വൃത്താകൃതിയിൽ ചുഴറ്റിയ ശേഷം ആ ചുവന്ന പട്ടുറുമാൽ മാറ്റുമ്പോൾ തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ ദൃശ്യമാകുന്ന ഒരു മന്ത്രികവിദ്യ ചെറുപ്പത്തിൽ കണ്ടതോർക്കുന്നു. അതിനു സമാനമായ സ്വപ്നതുല്യമായ ഒരു പരിണാമമാണ് അടൂർ നഗരത്തിൻറ്റെ ഹൃദയഭാഗത്തു നെടിയത്തച്ചൻ ഒരു ഐന്ദ്രജാലികൻറ്റെ ചടുലതയോടെ ആവിഷ്ക്കരിച്ചത്.
2017 സെപ്റ്റംബർ 19 നാണ് പുതിയ ദേവാലയ കൂദാശ നടന്നത്. അടുത്ത രണ്ടു ദിവസങ്ങളിലായി, അതായതു 2017 സെപ്റ്റംബർ 20-21 തീയ്യതികളിൽ, 87-)ഠ പുനരൈക്യവാർഷികം അടൂരിൽവച്ചു നടക്കുകയുണ്ടായി. ദേവാലയ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾത്തന്നെ പുനരൈക്യ വാർഷികത്തിനുള്ള ഒരുക്കങ്ങൾ അച്ചൻറ്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ആരംഭിച്ചിരുന്നു. രണ്ടു കാര്യങ്ങൾക്കും തുല്യപ്രാധാന്യം നൽകി രണ്ടും വിജയ പരിസമാപ്തിയിൽ എത്തിക്കുവാൻ കഴിഞ്ഞത് അച്ചന് വ്യക്തിപരമായി എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.
87-)ഠ പുനരൈക്യ വാർഷികത്തോടനുബന്ധിച്ചു പുതിയ ദേവാലയത്തിൻറ്റെ കൂദാശയും നടത്തണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ടു പള്ളിപണിയിൽ ഒരു തരത്തിലുള്ള വിശ്രമവേളയും അനുവദനീയമായിരുന്നില്ല. വെറും രണ്ടു വർഷവും മൂന്നു മാസവും കൊണ്ടാണ് ഈ ദേവാലയനിർമ്മാണം പൂർത്തിയാക്കിയതെന്ന വസ്തുത ഇപ്പോൾ ഒരു പക്ഷെ വളരെ അവിശ്വസനീയമായി തോന്നാം. ധനസമാഹരണം തന്നെയായിരുന്നു അച്ചൻ നേരിട്ട വലിയ വെല്ലുവിളി. ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ ഏറ്റവും കുറഞ്ഞത് 4 തവണയെങ്കിലും പിരിവിനായി അച്ചനും നിർമ്മാണ കമ്മിറ്റിയംഗങ്ങളും കയറിയിറങ്ങി. കുടുംബ വഞ്ചി, ലേലം, ഫുഡ് ഫെസ്റ്റ്, ജന്മദിന കാണിക്ക മുതലായ എല്ലാ ധനാഗമമാർഗ്ഗങ്ങളും പ്രയോഗിച്ചു. മാസത്തിലെ ആദ്യ ഞായറാഴ്ച്ച കുർബ്ബാനമധ്യേ അച്ചൻതന്നെ കാണിക്കയെടുക്കുവാനായി ഇറങ്ങി. പള്ളിപണിക്കാവശ്യമായിരുന്ന തടിയുടെ മുക്കാൽ ഭാഗവും ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽനിന്നും ശേഖരിച്ചു. അച്ചൻറ്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചു മാത്രം ഒരു കോടിയിലധികം രൂപാ ഇടവകാംഗങ്ങളല്ലാത്ത അഭ്യൂദയകാംക്ഷികളിൽനിന്നും അച്ചൻ സ്വരൂപിച്ചു. നിശ്ചയിച്ച സമയത്തുതന്നെ പള്ളിപണി പൂർത്തിയാക്കാൻ അച്ചൻറ്റെ ഊണും ഉറക്കവും കളഞ്ഞുള്ള കഠിനാധ്വാനം അടൂരുകാർക്കു ഒരു കാലത്തും മറക്കാൻ പറ്റുന്നതല്ല.
അന്ത്യോക്യൻ ശൈലിയിലുള്ള മദ്ബഹാ കാണുവാനും പഠിക്കുവാനും പുതിയ ദേവാലയങ്ങൾ പണികഴിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ അടൂർ പള്ളിയിൽ വരുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അങ്ങിനെ മദ്ബഹായുടെ കാര്യത്തിലെങ്കിലും അടൂർപള്ളി ഒരു മാതൃകാ ദേവാലയമായി (reference
church) മാറിയിരിക്കുന്നു.
അന്ത്യോക്യൻ ശൈലിയിലുള്ള മദ്ബഹാ |
ദേവാലയ കൂദാശക്ക് ശേഷം വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് സ്ഥാപിക്കുവാനും എല്ലാ ചൊവ്വാഴ്ച്ചകളിലും വിശുദ്ധൻറ്റെ നൊവേന നടത്തുവാനുമുള്ള ശ്രമങ്ങൾ നടത്തിയത് അച്ചൻതന്നെയാണ്. ഇപ്പോൾ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തുകയും വിശുദ്ധ പാദ്രെ പിയോയുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ ഞായറാഴ്ചയും പള്ളിയിൽവെച്ചു മുടക്കമില്ലാതെ നടക്കുന്ന ധ്യാനയോഗങ്ങളും കൗൺസിലിങ്ങും വളരെ പ്രസിദ്ധമാണ്. അടൂർ തിരുഹൃദയപ്പള്ളിയിൽ ധ്യാനയോഗങ്ങൾ മുടക്കമില്ലാതെ സംഘടിപ്പിക്കുന്ന സമയത്തു മറ്റു ദേവാലയങ്ങളിൽ പോയി ധ്യാനയോഗങ്ങൾക്കു നേതൃത്വം കൊടുക്കുവാനുള്ള നിയോഗവും നെടിയത്തച്ചനെത്തേടി എത്താറുണ്ട്. ഞായറാഴ്ച്ച കുർബ്ബാനമധ്യേ നെടിയത്തച്ചൻ നടത്തിയുരുന്ന സുവിശേഷ പ്രസംഗങ്ങൾ സത്യത്തിൽ വ്യക്തികളുടെ വിശുദ്ധീകരണവും കുടുംബങ്ങളുടെ നവീകരണവും ലക്ഷ്യമിട്ട് നടത്തിയ ലഘു ധ്യാന പ്രസംഗങ്ങൾ തന്നെയാണ്. കഴിഞ്ഞ ആറു വർഷവും ഈ പ്രസംഗങ്ങൾ ശ്രവിക്കുവാൻ കഴിഞ്ഞത് അടൂർ ഇടവകജനങ്ങൾക്കു ലഭിച്ച വലിയ ദൈവകൃപയായി കരുതണം.
കഴിഞ്ഞ ആറു വർഷം കൊണ്ട് നെടിയത്തച്ചൻ അടൂർ പൗരാവലിക്ക് അങ്ങേയറ്റം പ്രിയങ്കരനായി മാറി. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്കും അദ്ദേഹം സ്വീകാര്യനായി. സഹോദരീസഭകളുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നതിന് അദ്ദേഹം കാണിച്ച ശുഷ്ക്കാന്തി പ്രശംസനീയമാണ്. ഏതാണ്ട് വിസ്മൃതിയിലാണ്ടിരുന്ന സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്കു പുതുജീവൻ ലഭിച്ചതും പഴയ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞതും നെടിയത്തച്ചൻ സംയുക്ത ക്രിസ്മസ്സ് കമ്മിറ്റിയുടെ ചെയർമാൻ ആയതിനു ശേഷമാണ്.
നെടിയത്തച്ചൻ ഈ മാസം 19 നു കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിയുടെയും കൊട്ടാരക്കര വൈദിക ജില്ലയുടെയും വികാരിയായി സ്ഥാനമേൽക്കാൻ യാത്രയാവുകയാണ്. അച്ചൻറ്റെ സ്ഥലംമാറ്റം അടൂർ ഇടവകയ്ക്കും അടൂർ വൈദിക ജില്ലയ്ക്കും അടൂരിനുതന്നേയും വലിയ നഷ്ടമാണ്. അച്ചനുമായി ഏതെങ്കിലും വിധത്തിൽ എന്നെങ്കിലും ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുടെയും മനസ്സിൽ ഒരു നൊമ്പരം- ഒരു നീറുന്ന നഷ്ടബോധം, അനുഭവപ്പെടുന്നുണ്ടാവും. എങ്കിലും, തിരുവനന്തപുരം അതിരൂപതയിലെ അറിയപ്പെടുന്ന ഒരു ധ്യാനഗുരുവും, തനിക്കു ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹത്താൽ വിജയഗാഥകൾ മാത്രം രചിച്ചിട്ടുള്ള, അസാമാന്യ നേതൃപാടവമുള്ള, മികച്ച സംഘാടകനുമായ ഒരു സീനിയർ വൈദികൻറ്റെ സേവനം എക്കാലവും അടൂരിനു മാത്രമായി ലഭിക്കണം എന്നു വാശി പിടിക്കുന്നത് ഒരിക്കലും ഉചിതമല്ല. അതുകൊണ്ടു, സന്തോഷത്തോടുകൂടി നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് നെടിയത്തച്ചനെ യാത്രയാക്കാം. അച്ചൻറ്റെ എല്ലാ പ്രവർത്തനങ്ങളിലും തുടർന്നും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു; അച്ചന് ആയുരാരോഗ്യങ്ങൾ നേരുന്നു. എല്ലാ നന്മകളും നേരുന്നു,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ